പ്രഥമ എം ആര്‍ എസ് സംസ്ഥാന കായിക മേളയില്‍ അജയ്യരായി ഷുക്കൂര്‍സാറും കുട്ടികളും...സര്‍ഗോത്സവത്തില്‍ കാസര്‍കോട് ‌‌എം ആര്‍ എസിന് ഹാട്രിക് ചാമ്പ്യന്‍ഷിപ്പ്...പെണ്‍കുട്ടികളുടെ മാത്രം കരുത്തില്‍ റവന്യൂ ജില്ലാ കായികമേളയിലും രണ്ടാം സ്ഥാനത്ത് എം ആര്‍ എസ്....പെണ്‍കുട്ടികളുടെ മാത്രം കരുത്തില്‍ കാസര്‍കോട് ഉപജില്ലാ കായിക മേളയില്‍ എം ആര്‍ എസ് രണ്ടാം സ്ഥാനക്കാരായി...

Friday 4 December 2015

കവിതയില്‍ വീണ്ടും ഏം ആര്‍ എസ്


ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ കവിതാരചനയില്‍ ഒന്നാം സ്ഥാനം വീണ്ടും എം ആര്‍ എസിന്

പത്താം തരത്തിലെ അനുപമ ബി യുടെ കവിതയ്ക്കാണ് അംഗീകാരം


ഔട്ട് ഓഫ് കവറേജ്
ഏരിയ

അനുപമ ബി

നരച്ചു വിളര്‍ത്ത നിലാവിന്റെ
അരണ്ട വെളിച്ചത്തില്‍
ജീവിത ഭൂപടം തിര‌‌ഞ്ഞു നോക്കി
ശൂന്യം!

ഇപ്പോള്‍,
കരിപിടിച്ച പുകക്കുഴലിനെ
താലികൊണ്ട് വരിഞ്ഞു മുറുക്കിയ
കാലം കഴിഞ്ഞിരിക്കുന്നു.
ദിനപത്രത്തിന്റെ മഞ്ഞളിച്ച
താളുകള്‍ മറിച്ചു നോക്കി
വാര്‍ത്തകള്‍ മാറിയിട്ടില്ല പക്ഷേ
ചിന്തകള്‍ക്ക് മാറാല പിടിച്ചിരിക്കുന്നു.
വാക്കുകള്‍ക്ക് ക്ഷാമം!
ചിരപരിചയമില്ലാത്ത മുഖങ്ങള്‍
ചിതലരിച്ചു തീര്‍ന്ന
നന്മയുടെ പാഠപുസ്തകങ്ങള്‍
കാലപ്പഴക്കത്തിന്റെ നരകയറിയ
ചിന്താവിഷയങ്ങള്‍
പൂപ്പലു പിടിച്ച മഹദ് വചനങ്ങള്‍
എല്ലാം മാറിക്കഴിഞ്ഞു
ജീവിതം, വീട്,അമ്മ..... എല്ലാം.....
ഇവിടെ ബാക്കിയായത്
ബന്ധനങ്ങളാണ്.
കൊല്ലാനാവില്ല, കട്ടുകൂടാ
മടുപ്പന്‍ ജീവിതം ഇഴയുന്നു.....
മനസിന്റെ താക്കോല്‍
സ്വയം വിഴുങ്ങി ചാവലേ ഗതി
ഇവിടെ,
അഭിപ്രായങ്ങള്‍ തുറന്നടിക്കരുത്
ഇറച്ചി തീറ്റയ്ക്ക് വിലക്ക്
ഭ്രാന്താലയത്തിലേക്കൊരു തിരിച്ചു പോക്കാകാം?!
എവിടെയും,
പുഞ്ചിരിയില്ല പ്രോത്സാഹനമില്ല
അട്ടഹാസങ്ങള്‍ മാത്രം കേള്‍ക്കാം
കൊന്നക്കാടുകള്‍ അറ്റുവീണുകഴിഞ്ഞു
ആഘോഷമില്ല
നരച്ചു നാറിയ കീശയില്‍ നിന്നൊരു-
പുകഞ്ഞു തീരാറായ കുറ്റിയെടുത്തു
വലിച്ചു പുകവിട്ടു

ഉന്മാദക്കാലത്ത്,
കിതച്ചു വന്നിരിക്കാറുള്ള
തറവാട്ടു തിണ്ണയിലിരുന്നു,
കണ്ണടഞ്ഞു, നിദ്രയിലാണ്ടു.

ഹാ......
ഇനിയെനിക്ക് മതിയാവോളം
ഇറച്ചി തിന്നാം
അഭിപ്രായങ്ങള്‍ തുറന്നടിക്കാം
സ്നേഹിക്കാം, പുഞ്ചിരിക്കാം, ചിന്തിക്കാം
തലയെടുക്കാനാരും വരില്ല.

മിഴിവാര്‍ന്ന ലോകത്ത്
അതിരില്ലാതെ സഞ്ചരിക്കാം
മതമെനിക്കതിരല്ലത്രേ
പരിഹാസമില്ല,
ചേറുപുരണ്ട വയലുകള്‍......
തലയുയര്‍ത്തിയ കുന്ന്........
ഉപ്പിട്ടു കോരിക്കുടിച്ച
കഞ്ഞിയുടെ കുളിര്‍ത്ത മണം

പറന്നുയരാന്‍ വെമ്പുന്ന മനസ്
കൈ നീട്ടി വിളിക്കുന്ന പുസ്തകങ്ങള്‍
ചുറ്റിലും പിഞ്ചുമിഴിയിലെ നിഷ്കളങ്കത....
ദീര്‍ഘമായ് ശ്വസിച്ചു ,
നിശ്വാസത്തിന്റെ അങ്കലാപ്പ്
നിശബ്ദമായ പ്രകൃതി
പകലിന്റെ അന്തിമടക്കത്തില്‍
ചീവീടു ചിലച്ചു -
'അയാള്‍ പരിധിക്കു പുറത്താണത്രെ?!...'