പ്രഥമ എം ആര്‍ എസ് സംസ്ഥാന കായിക മേളയില്‍ അജയ്യരായി ഷുക്കൂര്‍സാറും കുട്ടികളും...സര്‍ഗോത്സവത്തില്‍ കാസര്‍കോട് ‌‌എം ആര്‍ എസിന് ഹാട്രിക് ചാമ്പ്യന്‍ഷിപ്പ്...പെണ്‍കുട്ടികളുടെ മാത്രം കരുത്തില്‍ റവന്യൂ ജില്ലാ കായികമേളയിലും രണ്ടാം സ്ഥാനത്ത് എം ആര്‍ എസ്....പെണ്‍കുട്ടികളുടെ മാത്രം കരുത്തില്‍ കാസര്‍കോട് ഉപജില്ലാ കായിക മേളയില്‍ എം ആര്‍ എസ് രണ്ടാം സ്ഥാനക്കാരായി...

Saturday 10 November 2012

ഉപജില്ലാ വിദ്യാരംഗം കലോത്സവം - എം ആര്‍ എസിന് രണ്ടാം സ്ഥാനം


കാസര്‍കോട് ഉപജില്ലാ വിദ്യാരംഗം കലോത്സവത്തില്‍ ഹൈസ്കൂള്‍, യു പി വിഭാഗങ്ങളില്‍ 
എം ആര്‍ എസ് രണ്ടാം സ്ഥാനം നേടി.
യു പി വിഭാഗം കവിതാരചനയില്‍ ആറാം തരം വിദ്യാര്‍ഥിനി സ്നേഹ രാജനും 
ഹൈസ്കൂള്‍ വിഭാഗം കവിതാ രചനയില്‍ പത്താം തരത്തിലെ അഹല്യ കെ വിയും 
ഒന്നാം സ്ഥാനക്കാരായി.  
തുടര്‍ച്ചയായി രണ്ടാം തവണയാണ് കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന തല മത്സര വിജയി കൂടിയായ അഹല്യ വിജയിയാകുന്നത്.
യു പി വിഭാഗം നാടന്‍ പാട്ടു മത്സരത്തില്‍ എം ആര്‍ എസിലെ മിടുക്കികള്‍ രണ്ടാം സ്ഥാനക്കാരായി.  ഹൈസ്കൂള്‍ വിഭാഗം സാഹിത്യ ക്വിസില്‍ ഒമ്പതാം തരത്തിലെ അനഘ എ, ശ്രീഷ്മ എന്നിവര്‍ രണ്ടാം സ്ഥാനം നേടി.  പുസ്തകാസ്വാദനത്തില്‍ ഒമ്പതിലെ രമ്യ കെ  കഥാ രചനയില്‍ പത്തിലെ ആതിര വി  കാവ്യമഞ്ജരിയില്‍ ഒമ്പതിലെ മനീഷ എം എന്നിവര്‍ മൂന്നാം സ്ഥാനം നേടി.

അഹല്യ കെ വിയ്ക്ക് ഒന്നാം സ്ഥാനം നേടിക്കൊടുത്ത കവിത
 നാവില്ലാത്ത കുഞ്ഞിന്റെ നിലവിളികള്‍
-->

പണി പൂര്‍ത്തിയാവാത്ത
ചിത്രം കണക്കെ
ഫ്ലാഷ് ലൈറ്റുകള്‍ക്കിടയിലേക്ക്
ജനിച്ചു വീണപ്പോള്‍
മോഹങ്ങള്‍ക്കു നേരെ നീണ്ട
കറുത്ത മൈക്കിലെ
ചോദ്യ ചിഹ്നങ്ങള്‍ക്കു മുന്നില്‍
ഉത്തരം മുട്ടിയപ്പോഴാണ്
ഉയര്‍ന്ന ടവറുകള്‍ ശ്രദ്ധിക്കാന്‍
മൊബൈല്‍ വാങ്ങിയത്.

ജീവിതത്തിന്റെ ഇടുങ്ങിയ
വഴികളില്‍ മുഴങ്ങിയ വിതുമ്പലുകള്‍
റിങ് ടോണാക്കി
നനഞ്ഞ ബാല്യത്തിന്റെ
ഏടുകള്‍ തുന്നിക്കൂട്ടി
സിം കാര്‍ഡാക്കി
വീതികുറഞ്ഞ സ്ക്രീനില്‍
ഉപ്പിലിട്ടു വച്ച കരിപിടിച്ച
മധുരാജിന്റെ നിഴല്‍ ചിത്രങ്ങള്‍
ജീവിത യാഥാര്‍ഥ്യങ്ങള്‍
കുത്തിക്കയറ്റി വച്ചു.


ഹൃദയം ചുരണ്ടിത്തീര്‍ന്നപ്പോഴേക്കും
പിന്നിലെ നിഴലുകള്‍
ചതിച്ചതറിഞ്ഞില്ല.
-->
ലൈഫ് ബോയ് മണമുള്ള
റീചാര്‍ജ് കൂപ്പണുകള്‍.
കല വീണ കണ്ണില്‍ തെളിയാതെ
വിയര്‍പ്പു നാറുന്ന കീശകള്‍ക്കുള്ളില്‍
മൂടി വച്ചപ്പോഴും
പ്രതീക്ഷയുടെ സ്പന്ദനങ്ങളായി വന്ന
മെസേജുകള്‍.


ഇയര്‍ഫോണിന്റെ നിശബ്ദതക്കിടയില്‍
കോമാളിയെപ്പോലെ
തലയാട്ടി രസിച്ച നിമിഷങ്ങള്‍ !
നീഗൂഢത നിറഞ്ഞ
ചതുപ്പികളിലേക്ക്
വീണ്ടും വിളിക്കുകയാണ് മൊബൈലുകള്‍
നെഞ്ചിലെ വരണ്ട മണ്ണിനു മേലെ
പടരുകയാണ് ഇരമ്പലുകള്‍
പക്ഷേ,
മനസില്‍ മതില്‍ക്കെട്ടിലെ
ചീഞ്ഞു നാറിയ കശുവണ്ടികള്‍ക്കിടയില്‍
മനസ്സാക്ഷി തിരുകിക്കയറ്റിയവരുടെ
ഹൃദയത്തിന്റെ ഇന്‍ബോക്സില്‍
അവശേഷിച്ചത്
ഒരൊറ്റ മെസേജ് മാത്രം
ചാര്‍ജു തീരാന്‍ ഇനി
അധികം സമയമില്ലത്രേ !

സ്നേഹ രാജന് ഒന്നാം സ്ഥാനം നേടിക്കൊടുത്ത കവിത 
അറിയാതെ  
കാല്‍ ചിലങ്കയണിഞ്ഞ്
ഒഴുകി പരക്കും
പുഴയെ ഞാന്‍
നോക്കി നിന്നു.

തവളകള്‍, മത്സ്യങ്ങള്‍
തഴുകിപുണരുന്നത് കണ്ട്
ഞാന്‍ ലയിച്ചു നിന്നു.

മനസ്സുപാടും
പാട്ടിനേക്കാള്‍
വേഗത്തില്‍ അവള്‍
പാടിയകന്നു.

പക്ഷേ
ഇന്നവള്‍ എന്റെ മനസ്സിലെ
മിന്നാമിനുങ്ങായി മാറി.

ഇന്നെനിക്ക്  അവളുടെ
തീരത്തിരുന്ന്
കവിതയെഴുതണമെങ്കില്‍,
സ്വപ്നം കാണണമെങ്കില്‍
അവളുടെ പാട്ട്
കേള്‍ക്കണമെങ്കില്‍
പരലോകം സന്ദര്‍ശിക്കണം.

കാരണം,
അവളിന്ന് എന്നോടൊപ്പമില്ല.

യമദേവന്റെ കയര്‍
അവളുടെ കഴുത്തിനെ
അന്ന് വലം വച്ചിരുന്നു.

മത്സ്യങ്ങളും തവളകളും
പുല്‍ച്ചെടികള്‍ പോലും
അറിയാതെ.


No comments:

Post a Comment